10/11/2009

ഉപകാരപൂര്‍വം: സര്‍വശ്രീമതീ മന്ത്രി, മരുമകള്‍, നാത്തൂന്‍...


ഗാന്ധിപ്പാര്‍ട്ടിയെ ഇതേ പേരലറിയപ്പെടുന്ന കുടുബം തറവാട്ടു സ്വത്താക്കി വച്ചിരിക്കുകയാണെന്ന്‌ ഇക്കണ്ട കാലമത്രയും പറഞ്ഞുവന്നവരെയാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന്‌ വിളിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഒന്നാം വിപ്ലവ പാര്‍ട്ടിയുടെ ദേശീയ മുശാവറയിലുള്ള വിരലിലെണ്ണാവുന്നവരില്‍ പുതിയാപ്പിളയും പൊണ്ടാട്ടിയുമുണ്ടല്ലോ എന്നൊക്കെ ചിലര്‍ തിരിച്ചടിക്കാനിരുന്നെങ്കിലും മുന്‍ എയര്‍ഹോസ്‌റ്റസിന്റെ കഴിവ്‌ കാണിച്ച്‌ സഖാക്കള്‍ ഒഴിവു കഴിവു പറയുമെന്നുറപ്പുള്ളതിനാല്‍ ആരും ആ സാഹസത്തിനു പിന്നാലെ പോയില്ല. അല്ലെങ്കിലും ആര്‍ക്കു വേണം പാര്‍ട്ടിക്കുപ്പായം? ഉള്ള സ്വാധീനം വച്ച്‌ എവിടെയെങ്കിലും കേറിപ്പറ്റിയാല്‍ പെന്‍ഷന്‍ പറ്റിയാലും പട്ടിണികിടക്കാതെ കിടക്കാം. ഗാന്ധിക്കാരും സമുദായക്കാരും എം.പി(മെബര്‍ ഓഫ്‌ പഞ്ചായത്ത്‌)പ്പണിയെങ്കിലും കിട്ടിയാല്‍ മതിയെന്ന്‌ പറഞ്ഞ്‌ കാലം കഴിക്കുമ്പോഴാണ്‌ സഖാക്കള്‍ വേണ്ടപ്പെട്ടവരെ പലയിടങ്ങളിലും കുത്തിക്കയറ്റുന്നത്‌. ആരോഗ്യ വകുപ്പില്‍ കണ്ടു വരുന്ന അനാരോഗ്യ പ്രവണതകളെ ഉദ്ദേശിച്ചാണ്‌ പറഞ്ഞു വരുന്നതെന്ന്‌ ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ അവര്‍ക്കു തെറ്റി. മരുമകള്‍ എന്നു പറഞ്ഞാല്‍ അമ്മായി അമ്മയ്‌ക്ക്‌ ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ (ഫെമിനിസ്റ്റുകള്‍ ദയവായി ക്ഷമിക്കുക, അല്ലെങ്കില്‍ സഹിക്കുക) ഭരമേല്‍പ്പിക്കപ്പെട്ടവളാണ്‌. അതു കൊണ്ട്‌ അവരെ പേഴ്‌സനല്‍ സ്റ്റാഫില്‍ കുക്കായി നിയമിച്ചു. മരുമകന്റെ ജീവിതം പച്ച പിടിച്ചു കാണണമെന്ന്‌ ആഗ്രഹിക്കാത്ത എന്ത്ര മന്ത്രിമാരുണ്ട്‌ നാട്ടില്‍. നമ്മുടെ ശ്രീമാന്‍മാരും ശ്രീമതിമാരും ഇത്രയൊക്കെയല്ലേ ചെയ്‌തുള്ളൂ എന്നോര്‍ത്ത്‌ തല്‍ക്കാലം സമാധാനിക്കാം. വടക്കേ മലബാറില്‍ മരുമക്കത്തായം സര്‍വ സാധാരണമാണെന്നിരിക്കെ ഇവരെയൊക്കെ എക്കാലത്തും മന്ത്രി സഖാവിച്ചിയുടെ കൂടെത്തന്നെ കാണേണ്ടിയും വന്നേക്കാം.

No comments: