1/17/2009

ഞങ്ങടെ പൊന്നാണീ സീറ്റ്‌


അടുത്ത മെയില്‍ ജന്തര്‍ മന്ദറില്‍ മാര്‍ച്ച്‌ ചെയ്യുന്നത്‌ സഭയിലെ "പുതിയാപ്പിള"മാരാവുമെന്നു പറഞ്ഞാല്‍ അത്‌ ഏപ്രില്‍ ഫൂളാക്കി തള്ളേണ്ടതില്ല. എക്‌സ്‌പെരി ഡേറ്റ്‌ കഴിഞ്ഞ സ്ഥിതിക്ക്‌ യഥാസമയം ഇറങ്ങിപ്പോവാനും മനുഷ്യക്കടത്ത്‌ നടത്താനും വോട്ടിന്‌ കോഴ വാങ്ങാനുമൊക്കെയുള്ളവരെ തിരഞ്ഞെടുക്കുകമാത്രമേ നിര്‍വാഹമുള്ളൂ. പൊതുജനമാവട്ടെ അതിന്‌ എപ്പഴോ റെഡി. ആ യന്ത്രം മുന്നിലെത്തേണ്ട താമസം അരിവാളിനോ കോണിക്കോ എന്തിന്‌ താമരക്കു പോലും കുത്തി ശീലമുള്ളവര്‍ തിരിഞ്ഞുകുത്താതെ അവകാശം വിനിയോഗിക്കും. ഇവിടെ ടെഷന്‍ പാര്‍ട്ടി മേലാളന്‍മാര്‍ക്കാണ്‌. ആളെ നിര്‍ത്തിയാല്‍ ജയിക്കുമോ എന്നതല്ല ഇപ്പഴത്തെപ്പേടി. ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കും. മുന്നൂറു സീറ്റില്‍ നില്‍ക്കാന്‍ കരുത്തുള്ള സമുദായപ്പാര്‍ട്ടി മൂന്നെണ്ണമേ ചോദിക്കുന്നുള്ളൂ. പണിക്കരേയും കുറുപ്പിനേയും വച്ച്‌ ഒന്നുമറിയാത്ത പോലെ പിള്ള ചൊറിയുന്നത്‌ കണ്ടാലറിയാം ആ മനസ്സില്‍ തെല്ലും കള്ളമില്ലെന്ന്‌. കിങിണിക്കുട്ടനാവട്ടെ അമ്മാത്തു കയറ്റാത്തതിനാല്‍ അച്ഛന്റെ വിളികേട്ട്‌്‌ ഇല്ലത്തിന്റെ പടിക്കലെത്തിയിട്ടുണ്ട്‌. റവല്യൂഷന്‍മാര്‍ക്കാകട്ടേ കൊടുത്തത്‌ കൊല്ലത്തു തന്നെ കിട്ടണം. എല്ലാത്തിനും പരിഹാരമുണ്ട്‌. പക്ഷെ ചില വെളിവില്ലാത്തവര്‍ ഇറങ്ങിയാലാണ്‌ കാര്യങ്ങള്‍ വഷളാവുക. കുറ്റിച്ചൂലാണ്‌ സാഹിബെങ്കിലും ജയിപ്പിച്ചു വിട്ടിരുന്ന ഒരിടത്ത്‌ അല്‍പ്പം പ്രതീക്ഷ വന്നപ്പോള്‍ സീറ്റ്‌ തട്ടാന്‍ തക്കം നോക്കുന്നത്‌ കമ്മ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രമല്ല. പഴയ തീപ്പൊരി ഉസ്‌താദിന്റെ ആളുകളെ നിര്‍ത്തി ജയിക്കാനാണ്‌ വല്ല്യേട്ടന്റെ നീക്കമെന്നറിയാം. ഡിമാന്റ്‌ ഒന്നെയുള്ളൂ ചിഹ്നത്തില്‍ നെല്‍ക്കതിര്‍ വേണം. എല്ലാവരും പാടത്തേക്കിറങ്ങുന്ന ഇക്കാലത്ത്‌ അത്‌ വിട്ടുകളിക്കുന്നത്‌ അല്‍പ്പം പാടാണ്‌ എന്നു തന്നെ പാടി നടന്നോളൂ.