1/24/2008

നിളാ നദിക്കരയില്‍ ഇത്തിരി നേരം

ഹയര്‍സെക്കന്‍ഡറി കലോല്‍സവത്തിനു കുറ്റിപ്പുറം വേദിയാവുന്നു വെന്ന വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നി. പഴയ സുഹൃത്തുക്കളെ ഒരിക്കല്‍ കൂടി കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അവിടെയെത്തി. ആദ്യം കണ്ട കാഴ്‌ച അതിദയനീയമായിരുന്നു. ഇംഗ്ലീഷ്‌ പ്രസംഗമല്‍സരം നടക്കുന്ന വേദിക്കു മുന്നില്‍ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നു അന്‍വറും ശരതും സിറാജും സിദ്ധീഖും. നല്ല ടാലന്റുള്ള കുട്ടിയെന്ന്‌ പ്രസംഗിച്ചു കൊണ്ടിരുന്ന സുന്ദരിയെ നോക്കി സിറാജിന്റെ കമന്റ്‌. കൂടുതല്‍ സമയം നിന്നാല്‍ ഇവന്‍മാര്‍ രണ്ടക്ഷരം പഠിക്കുമോ എന്ന്‌ ഭയപ്പെടുക പോലുമുണ്ടായി.അങ്ങിനെ വല്ലതും സംഭവിച്ചാല്‍ IELTS കാരുടെ പണി പോവും. ഏതായാലും അടുത്ത യാത്ര നിളയിലേക്കായിരുന്നു. അററ കുററപണികള്‍ നടക്കുന്ന കുററിപ്പുറം പാലത്തിനു ചുവട്ടിലിരുന്നു വൈകും വരെ കത്തിവച്ചു. ജനങ്ങളുടെ ആരോഗ്യം കേടാക്കാനിറങ്ങിയ കുറേ ഗുളികക്കച്ചവടക്കാരും തലമുറകളെ നശിപ്പിക്കാനിറങ്ങിയ കുറേ ടീച്ചര്‍മാരുമാണ്‌ നമ്മുടെ കോളജിന്റെ സംഭാവന എന്നു പറഞ്ഞത്‌ അല്‍പ്പം ആവേശത്തോടെയായിരുന്നു. നാടിനെ നശിപ്പിക്കാനിറങ്ങിയ കുറേ പത്രക്കാരും ഉണ്ട്‌ എന്നൊരു പരാമര്‍ശം ചിരിപടര്‍ത്തി. ഇതിനിടയില്‍ അന്‍വറിന്റെ കാമറക്കണ്ണുകള്‍ ഇടക്കിടെ മിന്നിമറഞ്ഞു. എന്തായാലും വരാമെന്ന്‌ പറഞ്ഞ അണ്ണനെ കാണുന്നില്ല. വിളിച്ചു നോക്കിയപ്പോള്‍ പൊന്നാനിയിലെ ഏതോ തിയേറ്ററിലിരുന്ന്‌ ഭീമ കാണുകയാണ്‌ മഹാന്‍. ഒരുമാറ്റവും ഇപ്പോഴും മൂപ്പര്‍ക്ക്‌ സംഭവിച്ചിട്ടില്ല. സമയം അഞ്ചുമണി കഴിഞ്ഞതോടെ പോവാനുള്ള ധൃതിയായി. എങ്കില്‍ അങ്ങിനെയാവട്ടെ. കുറച്ച്‌ കഴിഞ്ഞപ്പോഴാണ്‌ ആ വാര്‍ത്തയറിഞ്ഞത്‌. ഞങ്ങളുടോ ചങ്ങാതിക്കൂട്ടം ആര്‍ത്തുല്ലസിച്ചിരുന്ന സ്ഥലത്തു നിന്നും അല്‍പ്പമകലെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒരു കലാകാരന്‍ സൗഹൃദങ്ങളില്ലാത്ത ഒരു ലോകത്ത്‌ യാത്രയായിരിക്കുന്നു.

1/12/2008

ഓര്‍മകള്‍ അയവിറക്കാന്‍ അവര്‍ വീണ്ടുമെത്തി


ആതവനാട്‌: ഇക്കഴിഞ്ഞ ഡിസംബര്‍ 26ലെ സുപ്രഭാതം. ലോകത്ത്‌ പതിവിനു വിപരീതമായി ഒരു ചുക്കും നടന്നില്ലെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ കൊച്ചു ഗ്രാമമായ കാര്‍ത്തല ദേശം അവരെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പ്‌ പടിയിറങ്ങിപ്പോയ മര്‍ക്കസ്‌ കോളജിലെ സ്വപ്‌ന സൗഹൃദക്കൂട്ടം ഒരിക്കല്‍ കൂടി അവിടെ ഒത്തുചേര്‍ന്നു. തിരക്കുകള്‍ പലരുടേയും യാത്ര മുടക്കിയെങ്കിലും എല്ലാവരും തൊട്ടടുത്തു തന്നെയുണ്ടെന്ന പ്രതീതിയില്‍ ഫോണ്‍ കോളുകള്‍ പ്രവഹിക്കുന്നുണ്ടായിരുന്നു. മര്‍ക്കസില്‍ നിന്ന്‌ കോഡൂര്‍ കുന്നുകളിലേക്ക്‌ ഒരു യാത്ര. അവിടെ കാത്തിരുന്ന എന്‍.എന്‍.എസ്‌ കുടുംബത്തിന്റെ സ്‌നേഹവായ്‌പുകളില്‍ മതിമറന്ന്‌ അവര്‍ ആ ദിവസം ഉല്‍സവമാക്കി. വീണ്ടും കാണാം, കാണണം എന്നൊക്കെ പ്രതിജ്ഞ ചെയ്‌ത സായാഹ്നത്തില്‍ യാത്ര ചോദിക്കുമ്പോള്‍ കൂട്ടിന്‌ ആ മനോഹര വരികളുണ്ടായിരുന്നു........."മതിയാവില്ലൊരു നാളിലും ഈ നല്ലൊരു ......''