10/07/2009

ഒരു ചങ്ങലയുടെ ക(ഷ്‌)ടപ്പാട്‌


സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എല്ലായിടത്തും ചങ്ങലകളിലാണെന്ന്‌ പണ്ട്‌ റൂസ്സോ പറഞ്ഞതു നേരില്‍ക്കണ്ട്‌ ബോധിക്കാന്‍ കേരളീയന്‌ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നു. സര്‍വരാജ്യ തൊഴിലാളികളോടു സ്വയം സംഘടിക്കാനാണ്‌ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോയില്‍ മാര്‍ക്‌സും ഏംഗല്‍സും ആഹ്വാനംചെയ്‌തതെങ്കിലും അവരെ സംഘടിപ്പിക്കാന്‍ നടന്നു നടന്ന്‌ കന്നിമാസ മഴയത്തു പോലും വിയര്‍പ്പൊഴുക്കുകയായിരുന്നു വിപ്ലവ സഖാക്കള്‍. ആസിയാനുമായി കരാറൊപ്പിട്ട്‌ കേരളത്തിലെ കര്‍ഷകന്റെ ഇടനെഞ്ചില്‍ കയറി കിളച്ചു മറിക്കുന്ന ദേശീയ ഭരണാധികാരികളെയൊന്ന്‌ ചങ്ങലയ്‌ക്കിടണമെന്നു തോന്നിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണു നിനച്ചത്‌. മുമ്പൊരു ആണവകരാറിന്റെ പേരില്‍ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിച്ചതു ചരിത്രപരമായ മറ്റൊരു വിഡ്‌ഢിത്തമായിപ്പോയോ എന്നു പിന്നീടു തോന്നിയെങ്കിലും ആസിയാന്‍ ഇത്തിരികൂടി സീരിയസ്സായതിനാല്‍ തെക്കുവടക്ക്‌ നടക്കുന്നവര്‍ വരെ കാസര്‍കോഡ്‌ നിന്ന്‌ അനന്തപുരിയിലേക്ക്‌ കണ്ണികളാവുമെന്നായിരുന്നു പ്രതീക്ഷ. അല്‍പ്പസ്വല്‍പ്പമൊക്കെ ഏച്ചുകൂട്ടല്‍ നടന്നെങ്കില്‍ പോലും വല്ലാതങ്ങ്‌ മുഴച്ചുനില്‍ക്കാതിരുന്നത്‌ ഭാഗ്യം. കണ്ണി പൊട്ടുന്നുണ്ടോയെന്നറിയാന്‍ സിന്‍ഡിക്കേറ്റ്‌ മാധ്യമരംഗത്തെ ചെറ്റകള്‍ കണ്ണുതുറന്നുവച്ച്‌ തല്‍സമയം കാണിക്കുന്ന കാലമാണേ. കൊലയും കൊള്ളയും കൊള്ളിവയ്‌പും പട്ടാപ്പകല്‍ പോലും സാധാരണമായ അവസ്ഥയില്‍പ്പോലും സംസ്‌കാരമുള്ളതും ഇല്ലാത്തതുമായ നായകരെത്തൊട്ട്‌ ബുദ്ധി(കൂടുതലുള്ളതും അല്‍പ്പസ്വല്‍പ്പം കുറവുള്ളതുമായ)ജീവികളെ വരെ കൂടെക്കൂട്ടാനായതും നേട്ടം. എന്നാലും എവിടെയോ എന്തോ ഒരു ന്യൂനത പോലെ. ങാ! പിടി കിട്ടി. സാന്‍ഡിയാഗോ മാര്‍ട്ടിന്‍, സേവി മനോമാത്യൂ, സന്തോഷ്‌ മാധവന്‍, ഓംപ്രകാശ്‌, പുത്തന്‍ പാലം രാജേഷ്‌.... തുടങ്ങിയവരെക്കൂടി അണിനിരത്തി പാര്‍ട്ടി തൊഴിലാളികളുടേതു മാത്രമല്ലെന്നു കാണിച്ചുകൊടുക്കാമായിരുന്നു. ശ്ശോ! പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലെന്നതിനാല്‍ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. ഭരണ സഖാക്കളുടെ ലക്കുംലഗാനുമില്ലാത്ത ഓട്ടം കണ്ട്‌ അപായച്ചങ്ങല വലിക്കാനൊരുങ്ങിയ പൊതുജനം ഈ ചങ്ങലയുടെ കരുത്തില്‍ മയങ്ങിയോ ആവോ? അതോ ലാവ്‌ലിന്‍, ഗുണ്ടാ ബന്ധം, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പാര്‍ട്ടിയെ ചങ്ങലയ്‌ക്കിട്ടതാണെന്ന്‌ അവരെങ്ങാനും തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ എന്തോ? ആര്‍ക്കറിയാം.

No comments: