9/19/2009

"കാലി"ബറുള്ളവര്‍ക്കെന്തിന്‌ മൂക്കുകയര്‍?

ലണ്ടനില്‍ ജനിച്ചതിനാലും അന്താരാഷ്ട്ര നിലവാരമുള്ള ഗാന്ധിപ്പാര്‍ട്ടിക്കാരനായതിനാലും ചാണ്ടിത്തലയന്‍മാര്‍ പോയിട്ട്‌ മാഡത്തിന്റെ വരെ കൊക്കിലൊതുങ്ങാത്തയാളാണ്‌ താനെന്ന്‌ വിദേശി മന്ത്രി ഇടക്കിടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പില്‍ ടിക്കറ്റിനായി പത്താംനമ്പര്‍ ജനപഥിന്റെ വാതില്‍ക്കല്‍ ചായ വിതരണക്കാരന്റെയും തൂപ്പുകാരന്റെയുമൊക്കെ വേഷത്തില്‍ പലരും കാത്തുകെട്ടി കിടന്നിട്ടും മലയാലം അരിയില്ലെന്നും സാംസ്‌കാരിക തലസ്ഥാനത്തിന്‌ അപമാനമാണെന്നും പറഞ്ഞ്‌ സാംസ്‌കാരിക നായകര്‍ വാളോങ്ങി നിന്നപ്പോഴാണ്‌ അനന്തപുരിയിലെ സ്ഥാനാര്‍ഥിത്വം ന്യൂയോര്‍ക്കില്‍ വച്ച്‌ തന്നെ തന്നെത്താനെയങ്ങ്‌ പ്രഖ്യാപിച്ചത്‌. പാര്‍ട്ടിയിലെ മണ്‍മറഞ്ഞ നേതാക്കളേക്കാള്‍ മോശക്കാര്‍ ലോകത്തില്ലെന്നും ജൂതഭരണകൂടത്തെയാണ്‌ മാതൃകയാക്കേണ്ടതെന്നും എഴുതിപ്പിടിപ്പിച്ച വിത്തിന്‌ അല്‍പ്പം വിളവു കൂടുതലാണെന്നും വച്ചു പൊറുപ്പിച്ചാല്‍ പണിയാവുമെന്നും ജനാധിപത്യ വിശ്വാസികള്‍ ആവും വിധം പറഞ്ഞു നോക്കിയതാണ്‌. ഏറ്റില്ലെന്ന്‌ മാത്രമല്ല കാവിക്കാരുടെ പെട്ടിയിലേക്കുള്ള ആയിരങ്ങള്‍ കൂടി വിലക്ക്‌ വാങ്ങിയ കോടീശ്വരന്‍ ലക്ഷത്തോടടുത്ത മെജോരിറ്റിക്ക്‌ ലക്ഷ്യത്തിലെത്തിയാണ്‌ തലസ്ഥാനത്തേക്ക്‌ പോയത്‌. സഹ പ്രവര്‍ത്തകര്‍ വണ്ടി കയറിയപ്പോള്‍ നമ്മളങ്ങ്‌ പറന്നുപോയി. പോയപോക്കില്‍ കൈയില്‍ കിട്ടിയത്‌ കൊള്ളാവുന്നൊരു വകുപ്പില്‍ മന്ത്രിപ്പണിയും. ജിംനേഷ്യവും സ്വകാര്യതയുമില്ലാത്തതിനാല്‍ മന്ത്രിമന്ദിരത്തേക്കാള്‍ ലാഭം പഞ്ചനക്ഷത്ര ഹോട്ടല്‍ തന്നെ. പാര്‍ട്ടിക്കാരുടെ അസൂയക്കും ധനകാര്യന്റെ തലയിലെ കഷണ്ടിക്കും ആരോഗ്യ വകുപ്പിന്റെ കൈയില്‍ മരുന്നില്ലാഞ്ഞതിനാല്‍ ഹോട്ടലൊഴിയേണ്ടി വന്നു. ആന മെലിഞ്ഞെന്ന്‌ കരുതി തൊഴുത്തില്‍ കിടക്കാനാവുമോ? ഇപ്പോഴിതാ കന്നുകാലി പരാമര്‍ശത്തിന്റെ പേരില്‍ തന്നെ തളയ്‌ക്കാന്‍ മൂക്കുകയറും പിടിച്ച്‌ ഒരു കൂട്ടം വിശുദ്ധ പശുക്കള്‍ തക്കം പാര്‍ത്തുനില്‍ക്കുന്നു. എന്നാലും ഈ കാള രാത്രികള്‍ എന്ന്‌ തീരുമെന്നാണ്‌ ഒരെത്തും പിടിയുമില്ലാത്തത്‌. അണ്ടര്‍ സെക്രട്ടറിയായിരുന്നെങ്കിലും അപ്പര്‍ പവറുള്ള സഭയിലെ പണിയായിരുന്നു എത്രയോ മെച്ചം ഇപ്പോള്‍ തോന്നുന്നു.

9/04/2009

വണ്ടീ വണ്ടീ നിന്നെപ്പോലെ...


സമുദായത്തിന്റെ കാര്യം പറയാന്‍ വേണ്ടി മാത്രമൊരു പാര്‍ട്ടി ഇന്ത്യാ മഹാരാജ്യത്ത്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ വഖ്‌ഫിലും ഹജ്ജിലുമൊക്കെ വരട്ടുതത്വ നിരീശ്വരവാദികള്‍ ഇടപെടുന്നതില്‍ അവര്‍ക്ക്‌ ആശങ്ക തോന്നുക പച്ചപ്പരമാര്‍ഥം. അത്‌ കൊണ്ടാണ്‌ ഇത്തരം സ്ഥാനങ്ങള്‍ വിശ്വാസമുള്ളവരെത്തന്നെ ഏല്‍പ്പിക്കണമെന്ന്‌ അവര്‍ വാശി പിടിക്കുന്നത്‌. ഹജ്ജിന്റെയും ഉംറയുടേയുമൊക്കെ കാര്യം നോക്കാന്‍ സമുദായപ്പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെത്തന്നെ ഭരമേല്‍പ്പിച്ചതില്‍ അതിനാല്‍ത്തന്നെ അധികമാരും കൊതിക്കെറുവ്‌ കാട്ടിയില്ല. മന്ത്രിമാര്‍ സ്വന്തം സംസ്ഥാനത്തിന്‌ വാരിക്കോരി കൊടുക്കുക എന്നതു നാട്ടു നടപ്പാണ്‌. ഹജ്ജിന്റെ കാര്യത്തില്‍ കേരളത്തിന്‌ അല്‍പ്പ സ്വല്‍പ്പം കൂടുതല്‍ കിട്ടിയെന്നതും നേര്‌. എന്നാല്‍ അതിലെ ഹഖും ബാതിലും നോക്കാതെയാണ്‌ ജംറയില്‍ ചെകുത്താനെയെന്ന പോലെ ചിലര്‍ പാര്‍ട്ടിയെ കല്ലെറിയുന്നതെന്നാണ്‌ പാണ്ടിക്കടവത്തിരുന്ന്‌ കാറ്റുകൊള്ളുന്നവര്‍ പറയുന്നത്‌. കേന്ദ്ര ഭരണത്തിന്റെ രണ്ടാം പക്കം തീവണ്ടികള്‍ക്ക്‌ പച്ചക്കൊടി കാട്ടാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട നേതാവ്‌ കേരളത്തിലേക്ക്‌ കോച്ചും സീറ്റുമൊക്കെയുണ്ടാക്കുന്ന ഫാക്ടറിയും കൊണ്ടു വന്ന അന്നു തന്നെ മറ്റേ സീറ്റും ക്വാട്ടയും പറഞ്ഞ്‌ ദേശീയ ടി.വിക്കാര്‍ വന്നതിലെന്തോ ഒരിതില്ലേ എന്നാണ്‌ തങ്ങളുടെ ആളുകള്‍ ചോദിക്കുന്നത്‌. രാജി വച്ചു പുറത്തു പോവണം പോലും? ഇതിലും വലിയ വെള്ളിയാഴ്‌ചകളും പള്ളികളുമെത്രയോ കണ്ട കാര്യമോര്‍ക്കാതെ ആപ്പ ഊപ്പ വര്‍ത്താനം പറയുന്ന ഇവന്‍മാരൊക്കെ ഏത്‌ ലോകത്താണ്‌. എല്ലാത്തിനും വേണ്ടേ ഒരു വ്യവസ്ഥയും വെള്ളിയാഴ്‌ചയും. അല്ല പിന്നെ.