7/25/2009

പുതിയ പാഠം പടിക്കല്‍


കുട്ടിക്കുരങ്ങന്‍മാരെ തെരുവിലിറക്കി ചുടുചോറ്‌ മാന്തിച്ചതുകൊണ്ടാണ്‌ ഇങ്ങനെ ഞെളിഞ്ഞിരിക്കുന്നത്‌ എന്ന വല്ല വിചാരവും ഇവിടത്തെ `ബേബി'കള്‍ക്കും `കുട്ടി'കള്‍ക്കും `ബാലന്‍'മാര്‍ക്കുമുണ്ടോ? പഠിക്കാന്‍ പറ്റില്ലെന്നു തെളിയിച്ച നിങ്ങള്‍ക്ക്‌ അതു മുടക്കാനെങ്കിലും ഒരുമ്പെട്ടാലെന്താ എന്നു പറഞ്ഞ്‌ തലമൂത്തവര്‍ നല്‍കിയ ഉപദേശം വിപ്ലവക്കുഞ്ഞന്‍മാര്‍ തൊണ്ടതൊടാതെയല്ലേ പണ്ടു വിഴുങ്ങിയത്‌. കണ്ണില്‍ കണ്ടത്‌ തല്ലിപ്പൊട്ടിച്ചും പോലിസ്‌ ജീപ്പുകളും കെ.എസ്‌.ആര്‍.ടി.സി ബസ്സുകളും തിരിച്ചും മറിച്ചുമിട്ട്‌ കത്തിച്ചും അരങ്ങുവാണ നാളുകള്‍. കല്ല്‌, കട്ട, കരിഓയില്‍ തുടങ്ങിയവയ്‌ക്കായിരുന്നു ആവശ്യക്കാരേറെയും. മുന്നില്‍ കണ്ട പള്ളിക്കാരെയൊക്കെ പുള്ളിക്കാര്‍ കഴുത്തിനുപിടിച്ച്‌ ചെവിയില്‍ തെറിയും മന്ത്രിച്ചു വിട്ടു. അനന്തരം സമരംചെയ്യും സമരംചെയ്യും `ഭരണം'വരെയും സമരം ചെയ്യുമെന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയും ചെയ്യാനിരുന്നതാണ്‌. പക്ഷേ, കസേര കിട്ടിയ അന്നുമുതല്‍ ഇരിക്കപ്പൊറുതിയില്ലാതായ മന്ത്രിപുംഗവന്‍ ഇത്തരുണത്തില്‍ വിദ്യാഭ്യാസരംഗം കുളംതോണ്ടുമെന്നാരുകണ്ടു. ബേബികളല്ലേ, മതമില്ലാത്ത ജീവനല്ലേ കുറച്ചുകഴിയുമ്പോള്‍ നന്നായിക്കോളുമെന്നു കരുതി ഇത്രയും കാലം സഹിച്ചും പിടിച്ചുമൊക്കെ നിന്നു. ഇനി വയ്യ. യൂനിയന്‍ ഇലക്‌ഷനാണ്‌ കോളജിന്റെ ഗേറ്റിലെത്തി നില്‍ക്കുന്നത്‌. ഞാനൊന്നു മറിഞ്ഞില്ലേ എന്നു പറഞ്ഞിരുന്നാല്‍, പാഠം പലതും പഠിപ്പിച്ച്‌ ആണ്‍പിള്ളേരും പെണ്‍പിള്ളേരുമൊക്കെ സീറ്റും കൊണ്ട്‌ പോവും. അതുകൊണ്ട്‌ അറ്റകൈയാണെങ്കിലും സ്വന്തം സര്‍ക്കാരിനെയും മന്ത്രിമാരെയും നാലു വര്‍ത്തമാനം പറഞ്ഞിട്ടുതന്നെ കാര്യം. ഇപ്പോള്‍ അതൊരു ട്രെന്റായ സ്ഥിതിക്ക്‌ പബ്ലിസിറ്റിയുടെ കാര്യം ഓകെ. പോരാഞ്ഞ്‌ സ്വതന്ത്ര സംഘടനയെന്ന വിശേഷണംകൂടി അന്വര്‍ഥമാവുമ്പോള്‍ പഠിക്കാനിരുന്നവര്‍പോലും പോരാടാനുറച്ച്‌ കൂടെ കൂടിക്കൊള്ളും. പഠിപ്പുമുടക്കാനേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇക്കൂട്ടര്‍ക്കു വിവരമില്ലെന്ന്‌ ഏത്‌ പിതൃശൂന്യനാണ്‌ അച്ചുനിരത്തിയത്‌?