3/04/2009

വീണ്ടും ചില വീരചുര പരാക്രമങ്ങള്‍


കറ്റയേന്തിയ കര്‍ഷക സ്‌ത്രീക്ക്‌ അരിവാള്‍ ചുറ്റികയോട്‌ പഥ്യം തെല്ലുമില്ലെന്നു മാത്രമല്ല മുടിഞ്ഞ മുഹബ്ബത്താണെന്നും മണ്ണും പിണ്ണാക്കും തിരിയാത്തത്രത്തോളം കണ്ണിനു തിമിരം ബാധിച്ച മുത്തശ്ശിപ്പത്രക്കാര്‍ക്കു പോലുമറിയാം. അത്‌ കൊണ്ടാണ്‌ എടോ, എഡിറ്ററേ വിളികേട്ടപ്പോള്‍ പത്രമുതലാളിക്ക്‌ നെഞ്ചിടിപ്പ്‌ കൂടിയതും പുകഞ്ഞ കൊള്ളിയെ ന്യൂസ്‌ ഡസ്‌കിന്റെ ഏഴയലത്തു പോലും നിര്‍ത്താതെ പറഞ്ഞുവിട്ടതും. ഒറ്റയ്‌ക്കു നിന്നാല്‍ നൂറോട്ട്‌ പോലും തികച്ചു കിട്ടില്ലെന്ന ബോധ്യം ഈ വീരകുമാരന്‍മാര്‍ക്കു പണ്ടേയുണ്ട്‌. പ്രധാനമന്ത്രിപ്പണി വരെയെടുത്ത അഖിലേന്ത്യനെപ്പോലും കൈയൊഴിഞ്ഞ്‌ ഒരിക്കല്‍ പ്യുവര്‍ സെക്യുലറിസം തെളിയിച്ചു കൊടുത്തതാണ്‌. എന്നിട്ടും സ്വന്തം നാട്ടിലേക്കാണെങ്കിലും വണ്ടിക്കാശു പോലും തരാതെ പറഞ്ഞുവിടുന്നതില്‍ കഷ്ടമുണ്ട്‌ട്ടോ. ഈ വയസ്സാന്‍ കാലത്ത്‌ പടിയടച്ച്‌ പിണ്ടം വച്ചാല്‍ പുരനിറഞ്ഞ്‌ നില്‍ക്കുന്ന മോനെയും കൂട്ടി എവിടെപ്പോവാനാണ്‌. വീരാ, വീരാ നേതാവേ ധീരതയോട്‌ പൊയ്‌ക്കോളൂ, പത്തല്ല പതിനായിരമല്ല അഞ്ചെട്ടെണ്ണം പിന്നാലേ...എന്ന മുദ്രാവാക്യത്തിലെങ്ങാന്‍ മയങ്ങി ഇറങ്ങിപ്പോന്നാല്‍ മുമ്പൊരച്ചനും മോനുമുണ്ടായ അനുഭവമായിരിക്കില്ലേ ഫലം. മാനാഞ്ചിറ സ്‌ക്വയറും കടപ്പുറവും വിട്ട്‌ എങ്ങോട്ടുമില്ലെന്ന്‌ ഒന്ന്‌ വാശിപിടിച്ചു നോക്കാം. വല്ല്യേട്ടന്‍ സമ്മതിച്ചാലായി. അല്ലെങ്കില്‍ പ്രായം അനുവദിക്കുന്നില്ലെങ്കിലും ആവുന്ന മാതിരി ചുരം കയറേണ്ടി വരും. കടലും തീവണ്ടിയുമൊന്നുമില്ലാത്ത അവിടെ നല്ല കാടും കാറ്റുമൊക്കെയുണ്ട്‌. വാര്‍ധക്യത്തിലെങ്കിലും ശുദ്ധവായു ശ്വസിച്ച്‌ കാട്ടുതേനും കഷായവും സേവിച്ചു കിടക്കാനും വേണം ഒരു ഭാഗ്യം.