10/11/2009

ഉപകാരപൂര്‍വം: സര്‍വശ്രീമതീ മന്ത്രി, മരുമകള്‍, നാത്തൂന്‍...


ഗാന്ധിപ്പാര്‍ട്ടിയെ ഇതേ പേരലറിയപ്പെടുന്ന കുടുബം തറവാട്ടു സ്വത്താക്കി വച്ചിരിക്കുകയാണെന്ന്‌ ഇക്കണ്ട കാലമത്രയും പറഞ്ഞുവന്നവരെയാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന്‌ വിളിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഒന്നാം വിപ്ലവ പാര്‍ട്ടിയുടെ ദേശീയ മുശാവറയിലുള്ള വിരലിലെണ്ണാവുന്നവരില്‍ പുതിയാപ്പിളയും പൊണ്ടാട്ടിയുമുണ്ടല്ലോ എന്നൊക്കെ ചിലര്‍ തിരിച്ചടിക്കാനിരുന്നെങ്കിലും മുന്‍ എയര്‍ഹോസ്‌റ്റസിന്റെ കഴിവ്‌ കാണിച്ച്‌ സഖാക്കള്‍ ഒഴിവു കഴിവു പറയുമെന്നുറപ്പുള്ളതിനാല്‍ ആരും ആ സാഹസത്തിനു പിന്നാലെ പോയില്ല. അല്ലെങ്കിലും ആര്‍ക്കു വേണം പാര്‍ട്ടിക്കുപ്പായം? ഉള്ള സ്വാധീനം വച്ച്‌ എവിടെയെങ്കിലും കേറിപ്പറ്റിയാല്‍ പെന്‍ഷന്‍ പറ്റിയാലും പട്ടിണികിടക്കാതെ കിടക്കാം. ഗാന്ധിക്കാരും സമുദായക്കാരും എം.പി(മെബര്‍ ഓഫ്‌ പഞ്ചായത്ത്‌)പ്പണിയെങ്കിലും കിട്ടിയാല്‍ മതിയെന്ന്‌ പറഞ്ഞ്‌ കാലം കഴിക്കുമ്പോഴാണ്‌ സഖാക്കള്‍ വേണ്ടപ്പെട്ടവരെ പലയിടങ്ങളിലും കുത്തിക്കയറ്റുന്നത്‌. ആരോഗ്യ വകുപ്പില്‍ കണ്ടു വരുന്ന അനാരോഗ്യ പ്രവണതകളെ ഉദ്ദേശിച്ചാണ്‌ പറഞ്ഞു വരുന്നതെന്ന്‌ ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ അവര്‍ക്കു തെറ്റി. മരുമകള്‍ എന്നു പറഞ്ഞാല്‍ അമ്മായി അമ്മയ്‌ക്ക്‌ ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ (ഫെമിനിസ്റ്റുകള്‍ ദയവായി ക്ഷമിക്കുക, അല്ലെങ്കില്‍ സഹിക്കുക) ഭരമേല്‍പ്പിക്കപ്പെട്ടവളാണ്‌. അതു കൊണ്ട്‌ അവരെ പേഴ്‌സനല്‍ സ്റ്റാഫില്‍ കുക്കായി നിയമിച്ചു. മരുമകന്റെ ജീവിതം പച്ച പിടിച്ചു കാണണമെന്ന്‌ ആഗ്രഹിക്കാത്ത എന്ത്ര മന്ത്രിമാരുണ്ട്‌ നാട്ടില്‍. നമ്മുടെ ശ്രീമാന്‍മാരും ശ്രീമതിമാരും ഇത്രയൊക്കെയല്ലേ ചെയ്‌തുള്ളൂ എന്നോര്‍ത്ത്‌ തല്‍ക്കാലം സമാധാനിക്കാം. വടക്കേ മലബാറില്‍ മരുമക്കത്തായം സര്‍വ സാധാരണമാണെന്നിരിക്കെ ഇവരെയൊക്കെ എക്കാലത്തും മന്ത്രി സഖാവിച്ചിയുടെ കൂടെത്തന്നെ കാണേണ്ടിയും വന്നേക്കാം.

10/07/2009

ഒരു ചങ്ങലയുടെ ക(ഷ്‌)ടപ്പാട്‌


സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എല്ലായിടത്തും ചങ്ങലകളിലാണെന്ന്‌ പണ്ട്‌ റൂസ്സോ പറഞ്ഞതു നേരില്‍ക്കണ്ട്‌ ബോധിക്കാന്‍ കേരളീയന്‌ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നു. സര്‍വരാജ്യ തൊഴിലാളികളോടു സ്വയം സംഘടിക്കാനാണ്‌ കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്റ്റോയില്‍ മാര്‍ക്‌സും ഏംഗല്‍സും ആഹ്വാനംചെയ്‌തതെങ്കിലും അവരെ സംഘടിപ്പിക്കാന്‍ നടന്നു നടന്ന്‌ കന്നിമാസ മഴയത്തു പോലും വിയര്‍പ്പൊഴുക്കുകയായിരുന്നു വിപ്ലവ സഖാക്കള്‍. ആസിയാനുമായി കരാറൊപ്പിട്ട്‌ കേരളത്തിലെ കര്‍ഷകന്റെ ഇടനെഞ്ചില്‍ കയറി കിളച്ചു മറിക്കുന്ന ദേശീയ ഭരണാധികാരികളെയൊന്ന്‌ ചങ്ങലയ്‌ക്കിടണമെന്നു തോന്നിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണു നിനച്ചത്‌. മുമ്പൊരു ആണവകരാറിന്റെ പേരില്‍ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിച്ചതു ചരിത്രപരമായ മറ്റൊരു വിഡ്‌ഢിത്തമായിപ്പോയോ എന്നു പിന്നീടു തോന്നിയെങ്കിലും ആസിയാന്‍ ഇത്തിരികൂടി സീരിയസ്സായതിനാല്‍ തെക്കുവടക്ക്‌ നടക്കുന്നവര്‍ വരെ കാസര്‍കോഡ്‌ നിന്ന്‌ അനന്തപുരിയിലേക്ക്‌ കണ്ണികളാവുമെന്നായിരുന്നു പ്രതീക്ഷ. അല്‍പ്പസ്വല്‍പ്പമൊക്കെ ഏച്ചുകൂട്ടല്‍ നടന്നെങ്കില്‍ പോലും വല്ലാതങ്ങ്‌ മുഴച്ചുനില്‍ക്കാതിരുന്നത്‌ ഭാഗ്യം. കണ്ണി പൊട്ടുന്നുണ്ടോയെന്നറിയാന്‍ സിന്‍ഡിക്കേറ്റ്‌ മാധ്യമരംഗത്തെ ചെറ്റകള്‍ കണ്ണുതുറന്നുവച്ച്‌ തല്‍സമയം കാണിക്കുന്ന കാലമാണേ. കൊലയും കൊള്ളയും കൊള്ളിവയ്‌പും പട്ടാപ്പകല്‍ പോലും സാധാരണമായ അവസ്ഥയില്‍പ്പോലും സംസ്‌കാരമുള്ളതും ഇല്ലാത്തതുമായ നായകരെത്തൊട്ട്‌ ബുദ്ധി(കൂടുതലുള്ളതും അല്‍പ്പസ്വല്‍പ്പം കുറവുള്ളതുമായ)ജീവികളെ വരെ കൂടെക്കൂട്ടാനായതും നേട്ടം. എന്നാലും എവിടെയോ എന്തോ ഒരു ന്യൂനത പോലെ. ങാ! പിടി കിട്ടി. സാന്‍ഡിയാഗോ മാര്‍ട്ടിന്‍, സേവി മനോമാത്യൂ, സന്തോഷ്‌ മാധവന്‍, ഓംപ്രകാശ്‌, പുത്തന്‍ പാലം രാജേഷ്‌.... തുടങ്ങിയവരെക്കൂടി അണിനിരത്തി പാര്‍ട്ടി തൊഴിലാളികളുടേതു മാത്രമല്ലെന്നു കാണിച്ചുകൊടുക്കാമായിരുന്നു. ശ്ശോ! പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലെന്നതിനാല്‍ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. ഭരണ സഖാക്കളുടെ ലക്കുംലഗാനുമില്ലാത്ത ഓട്ടം കണ്ട്‌ അപായച്ചങ്ങല വലിക്കാനൊരുങ്ങിയ പൊതുജനം ഈ ചങ്ങലയുടെ കരുത്തില്‍ മയങ്ങിയോ ആവോ? അതോ ലാവ്‌ലിന്‍, ഗുണ്ടാ ബന്ധം, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പാര്‍ട്ടിയെ ചങ്ങലയ്‌ക്കിട്ടതാണെന്ന്‌ അവരെങ്ങാനും തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ എന്തോ? ആര്‍ക്കറിയാം.