6/07/2008

പകര്‍പ്പവകാശം അനുവദിച്ചില്ലെങ്കില്‍ വാക്കൗട്ട്‌ തന്നെ

എല്‍.എല്‍.ബി മൂന്നാം സെമസ്റ്റര്‍ ഭൂനിയമം'എന്ന പേപ്പറിന്റെ പരീക്ഷയെഴുതുന്ന കമ്മ്യൂണിസ്റ്റുകാരിക്ക്‌ ഒരു തുണ്ടു ഭൂമിയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്കായി മഷി നിരത്താന്‍ വളരെ ഈസി. പക്ഷേ, കൈയില്‍ മറ്റു ചില തുണ്ടുകള്‍ സ്റ്റോക്കുണ്ടായിരുന്നതിനാല്‍ അത്തരം സാഹസത്തിനൊന്നും ഈ വനിതാ എം.എല്‍.എ മുതിര്‍ന്നില്ല. വൈകിയാണ്‌ എത്തിയതെങ്കിലും ?`പകര്‍പ്പവകാശം'' മറ്റാര്‍ക്കുമില്ലെന്ന മട്ടില്‍ എഴുതി മുന്നേറിയപ്പോള്‍ പ്രതിപക്ഷത്തെപ്പോലെ തുറിച്ചുനോക്കിയ അധ്യാപകന്‍ പണി പറ്റിക്കുമെന്നു നിനച്ചതേയില്ല. കൈയോടെ പിടികൂടിയ വേളയില്‍ ഞാനിനി പരീക്ഷയേ എഴുതുന്നില്ലെന്നു പറഞ്ഞൊരു വാക്കൗട്ട്‌.ജനങ്ങള്‍ ജയിപ്പിച്ചുവിട്ടപോലെ ഇവിടെ അത്ര എളുപ്പത്തില്‍ കടന്നു കൂടാന്‍ കഴിയില്ലെന്ന കാര്യം അറിയാവുന്നതു തന്നെയാണ്‌. നിയമസഭാ ഹാളിലാണെങ്കില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ചോദിച്ചിട്ടേ ശീലമുള്ളൂ. പരീക്ഷാ ഹാളിലാവട്ടെ ചോദ്യം അവരുടെ വക. ഉത്തരം നമ്മള്‍ കണ്ടെത്തണം. അതിനാണു റിസ്‌കെന്നു മലയാളത്തില്‍ പറയുക.പക്ഷേ, ഇവരേതാ മോള്‍? മുമ്പൊരിക്കല്‍ കടന്നല്‍ കുത്തേറ്റതിന്റെ നീറുന്ന ഓര്‍മകളും പേറി നടക്കുന്നതു ചില കടന്നലുകളെ തളയ്‌ക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ്‌. എന്നിട്ടും എല്ലാം വി എസിന്റെ മൂന്നാര്‍ സ്വപ്‌നങ്ങള്‍പോലെ തകര്‍ന്നടിഞ്ഞു. ഈ എം.എല്‍.എയ്‌ക്കെതിരേ കേരള സര്‍വകലാശാലയിലെ ഇടതു സിന്‍ഡിക്കേറ്റ്‌ എന്തു നടപടിയെടുക്കുമെന്നു ചോദിക്കാനേ പാടില്ല. നിരന്തര മൂല്യനിര്‍ണത്തിന്റെയും മാര്‍ക്ക്‌ ദാനത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്നവരുടെ മുന്നില്‍ ഒരു സ്വന്തക്കാരി (അതും ഒരു എം.എല്‍.എ) വന്നുപെട്ടാല്‍ പിന്നെ എന്തോന്ന്‌ നടപടി. തള്ളേ ച്വാദ്യം തന്നെ അണ്‍പാര്‍ലമെന്ററി.

1 comment:

ഫസല്‍ ബിനാലി.. said...

ഇത് പരീക്ഷ സിന്‍ഡിക്കേറ്റുകളുടെ കാലമാണ്..കുറഞ്ഞ പക്ഷം കോപ്പിയടിച്ചെഴുതുന്നതിന്‍റെ അവസാനം അതിന്‍റെ ഉറവിടമെങ്കിലും വ്യക്തമാക്കണമെന്ന് നിയമം. അല്ലെങ്കിലും ഇവരൊക്കെ ഇതു തന്നെ ചെയ്യുകയുള്ളൂ എന്ന് ജനങ്ങള്‍ക്കറിയാം പാര്‍ട്ടിക്കറിയാം പാര്‍ട്ടി ജന്മിമാര്‍ക്കറിയാം...എന്നിട്ടും ഞങ്ങളെക്കൊണ്ടിത് ഇടയ്ക്കിടക്ക് പറയിക്കരുത്