9/04/2009

വണ്ടീ വണ്ടീ നിന്നെപ്പോലെ...


സമുദായത്തിന്റെ കാര്യം പറയാന്‍ വേണ്ടി മാത്രമൊരു പാര്‍ട്ടി ഇന്ത്യാ മഹാരാജ്യത്ത്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ വഖ്‌ഫിലും ഹജ്ജിലുമൊക്കെ വരട്ടുതത്വ നിരീശ്വരവാദികള്‍ ഇടപെടുന്നതില്‍ അവര്‍ക്ക്‌ ആശങ്ക തോന്നുക പച്ചപ്പരമാര്‍ഥം. അത്‌ കൊണ്ടാണ്‌ ഇത്തരം സ്ഥാനങ്ങള്‍ വിശ്വാസമുള്ളവരെത്തന്നെ ഏല്‍പ്പിക്കണമെന്ന്‌ അവര്‍ വാശി പിടിക്കുന്നത്‌. ഹജ്ജിന്റെയും ഉംറയുടേയുമൊക്കെ കാര്യം നോക്കാന്‍ സമുദായപ്പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെത്തന്നെ ഭരമേല്‍പ്പിച്ചതില്‍ അതിനാല്‍ത്തന്നെ അധികമാരും കൊതിക്കെറുവ്‌ കാട്ടിയില്ല. മന്ത്രിമാര്‍ സ്വന്തം സംസ്ഥാനത്തിന്‌ വാരിക്കോരി കൊടുക്കുക എന്നതു നാട്ടു നടപ്പാണ്‌. ഹജ്ജിന്റെ കാര്യത്തില്‍ കേരളത്തിന്‌ അല്‍പ്പ സ്വല്‍പ്പം കൂടുതല്‍ കിട്ടിയെന്നതും നേര്‌. എന്നാല്‍ അതിലെ ഹഖും ബാതിലും നോക്കാതെയാണ്‌ ജംറയില്‍ ചെകുത്താനെയെന്ന പോലെ ചിലര്‍ പാര്‍ട്ടിയെ കല്ലെറിയുന്നതെന്നാണ്‌ പാണ്ടിക്കടവത്തിരുന്ന്‌ കാറ്റുകൊള്ളുന്നവര്‍ പറയുന്നത്‌. കേന്ദ്ര ഭരണത്തിന്റെ രണ്ടാം പക്കം തീവണ്ടികള്‍ക്ക്‌ പച്ചക്കൊടി കാട്ടാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട നേതാവ്‌ കേരളത്തിലേക്ക്‌ കോച്ചും സീറ്റുമൊക്കെയുണ്ടാക്കുന്ന ഫാക്ടറിയും കൊണ്ടു വന്ന അന്നു തന്നെ മറ്റേ സീറ്റും ക്വാട്ടയും പറഞ്ഞ്‌ ദേശീയ ടി.വിക്കാര്‍ വന്നതിലെന്തോ ഒരിതില്ലേ എന്നാണ്‌ തങ്ങളുടെ ആളുകള്‍ ചോദിക്കുന്നത്‌. രാജി വച്ചു പുറത്തു പോവണം പോലും? ഇതിലും വലിയ വെള്ളിയാഴ്‌ചകളും പള്ളികളുമെത്രയോ കണ്ട കാര്യമോര്‍ക്കാതെ ആപ്പ ഊപ്പ വര്‍ത്താനം പറയുന്ന ഇവന്‍മാരൊക്കെ ഏത്‌ ലോകത്താണ്‌. എല്ലാത്തിനും വേണ്ടേ ഒരു വ്യവസ്ഥയും വെള്ളിയാഴ്‌ചയും. അല്ല പിന്നെ.

No comments: