12/20/2008

വെരി ഇംപോര്‍ട്ടന്റ്‌ പൂച്ച


ജനാധിപത്യത്തിന്റെ മിനി ശ്രീകോവിലില്‍ പട്ടി സ്ഥലംപിടിച്ചതിന്റെ മൂന്നാംനാളിലാണെന്നു തോന്നുന്നു, പൂച്ചയുടെ ഉള്ളിലൊരു മോഹമുദിച്ചത്‌. ഇവന്‍മാരെ ഒന്നു മാന്തിപ്പൊളിക്കണം. പക്ഷെ ഫയലിരിക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യം എന്ന മട്ടിലായിരുന്നു ചില വി.ഐ.പികള്‍. എലിയെ പേടിച്ച്‌ മൂന്നാറിലെ ഇല്ലങ്ങള്‍ ഓരോന്നായി ചൂടാന്‍ ഭാരമേല്‍പ്പിക്കപ്പെട്ടതിന്റെ ചരിത്രം രോമത്തിനുള്ളില്‍ ഒളിപ്പിക്കുന്ന പൂച്ചയ്‌ക്കു നാലുകാലിലേ വീഴൂ എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അതിനാലാവണം ഉള്ളില്‍ നാളേറെയായി കാച്ചിവച്ച പാല്‍ പുളിച്ചു തികട്ടി പുറത്തുചാടിച്ചത്‌. ഇതുകണ്ട സ്വന്തം യജമാനന്‍ പോലും വെറുത്തതിനാല്‍ പൂച്ച എലിയെ അനുകരിച്ചു മാളത്തിലൊളിക്കുമെന്നു തെറ്റിദ്ധരിച്ചവര്‍ക്കു തെറ്റി. ഇത്‌ ഒരു സുപ്രഭാതത്തില്‍ പുലി പൂച്ചയായി മാറിയതല്ല. കിളിരൂരില്‍ നിന്ന്‌ ഊരിപ്പോരാന്‍ കളിക്കുന്ന ചില ചെല്ലക്കിളികളെ കണ്ടു പഞ്ചപുച്ഛമടക്കുന്ന പൂച്ചപ്പോലിസുമല്ല. കഴുത്തില്‍ ഐ.എ.എസ്‌ എന്ന ബോര്‍ഡ്‌ വച്ചിട്ടില്ലെങ്കിലും നല്ല ഒന്നാന്തരം ഐ.എ.എസ്‌ പൂച്ച തന്നെയാണ്‌. ഓര്‍ത്തുകളിച്ചാല്‍ നന്ന്‌. വിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ച കൂര്‍ത്ത നഖങ്ങള്‍ ആവശ്യത്തിനു മാത്രം പുറത്തെടുത്ത ശീലമേ ഉള്ളൂ. പണ്ടു നെപ്പോളിയന്റെ പോലും പേടി സ്വപ്‌നമായിരുന്നവരുടെ ഗണത്തിലാണിതിന്റെ സ്ഥാനം. മന്ത്രിക്കൊച്ചമ്മേ പൂച്ച പൂച്ച.

No comments: