8/09/2008

റിയാലിറ്റി "ഷോക്കാ"യി ഒടുവില്‍ സംഗതി വന്നു

ഷിന്‍ജിനി സെന്‍ ഗുപ്‌ത എന്ന കൊല്‍ക്കത്തക്കാരി പെണ്‍കുട്ടിയിലൂടെ തങ്ങള്‍ക്കു കുറച്ചു പണവും അതിലേറെ പ്രശസ്‌തിയും കിട്ടണമെന്ന്‌ അവളുടെ മാതാപിതാക്കള്‍ ആശിച്ചു. അതിനായി ആടാനും പാടാനും അഭിനയിക്കാനുമൊക്കെ അറിയുന്ന മകളെ അവര്‍ റിയാലിറ്റി ഷോക്ക്‌ അയച്ചു. പക്ഷേ, ഇന്നവര്‍ കണക്കുകൂട്ടിയതിനേക്കാള്‍ പ്രശസ്‌തിയൊക്കെയുണ്ട്‌, കുട്ടിക്കു മിണ്ടാനോ ചലിക്കാനോ കഴിയില്ലെന്നു മാത്രം. അത്രയേ ഉള്ളൂ സംഗതി.ശില്‍പ്പാഷെട്ടിയെന്നു കേട്ടാല്‍ മുമ്പൊക്കെ ഓര്‍മവരുക ഒരു ബോളിവുഡ്‌ നടിയെയായിരുന്നു. പിന്നെപ്പിന്നെ അവരുടെ തനിരൂപം ചാനലുകള്‍ ഒരംശംപോലും മറച്ചുവയ്‌ക്കാതെ പുറത്തുവിട്ടപ്പോള്‍ ആരാധകരുടെ എണ്ണം പതിന്‍മടങ്ങു വര്‍ധിച്ചു; വെറുതെയല്ല, ജയ്‌ഡ്‌ഗുഡിയുടെ അധിക്ഷേപവും റിച്ചാര്‍ഡ്‌ ഗിയര്‍ പരസ്യമായി ഹനുമാന്‍ഗിയറിട്ടു നടത്തിയ പ്രകടനങ്ങളും സഹിച്ചു നിന്നുകൊടുത്തതിനാണ്‌. അതോടെ ഇന്നു പിറന്നുവീഴുന്ന പെണ്‍കുഞ്ഞിനു വളരാന്‍ പ്രചോദനമുണ്ടാക്കുന്ന റോള്‍മോഡലാവുന്നിടത്തോളം ശില്‍പ്പാഷെട്ടി വളര്‍ന്നു. അങ്ങനെയാണു ഷിന്‍ജിനിമാരെ കലാഭാരതത്തിനു കിട്ടുന്നത്‌. അഭിനയിച്ചാല്‍ മാത്രം പോരാ, ആടുകയും പാടുകയും വേണം. ഏതാണ്ടൊരു വസുന്ധരാദാസ്‌ സ്റ്റൈല്‍. എന്നാല്‍, ജഡ്‌ജിമാരില്‍ നിന്നേല്‍ക്കുന്ന അധിക്ഷേപങ്ങള്‍ സഹിക്കാന്‍ ശില്‍പ്പയോളം നെഞ്ചുറപ്പ്‌ ഇപ്പോഴത്തെ പല കുട്ടികള്‍ക്കും ഇല്ലാതെ പോയി. അതിനാലാണു സംഗതിപോരാ, ഇത്തിരികൂടി വേണ്ടിയിരുന്നു എന്നു നാലാള്‍ കേള്‍ക്കെ `ജഡ്‌ജി' പറയുമ്പോള്‍ അതു വിഷാദരോഗത്തിലേക്കും സംസാര-ചലനശേഷിയില്ലായ്‌മയിലേക്കും കൊണ്ടെത്തിക്കുന്നത്‌. ഇത്‌ ഫെയ്‌ത്തല്ല, റിയാലിറ്റിയാണ്‌. എന്തു വിലകൊടുത്തും സംഗതി ഒപ്പിച്ചേ പറ്റൂ. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും.

2 comments:

കടത്തുകാരന്‍/kadathukaaran said...

എല്ലാരും പാടണ്....

OAB/ഒഎബി said...

സംഗതി നന്നായിമോനേ...